ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദിവാസി ക്രൈസ്തവരുടെ മൃതദേഹം കുഴിതോണ്ടി ബലമായി പുറത്തെടുക്കുന്ന നടപടിക്കെതിരേ സുപ്രീംകോടതി.
മൃതദേഹം ബലമായി പുറത്തെടുക്കുന്നതിനെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നൽകാന് ഛത്തീസ്ഗഢ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയാ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ക്രൈസ്തവമതം സ്വീകരിച്ചവരുടെ മൃതദേഹം പൊതുശ്മശാനത്തില്‍ അടക്കം ചെയ്യുന്നത് എതിര്‍ക്കുന്നതും മൃതദേഹങ്ങളില്‍ ചിലത് ബലം പ്രയോഗിച്ച് കുഴിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റുന്നതും ചോദ്യംചെയ്താണ് ചില സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഛ ത്തീസ്ഗഡിലെ നിരവധി ആദിവാസിഗ്രാമങ്ങളില്‍ ക്രൈസ്തവ മതത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ അവരുടെ മൃതദേഹം പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്യുന്നതു തടയുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി എല്ലാ ഗ്രാമവാസികളും ഉപയോഗിക്കുന്ന പൊതുശ്മശാനം അനൗപചാരികമായി പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ക്രൈസ്തവ കുടുംബങ്ങളെ ഒഴിവാക്കിയതായും ഹര്‍ജിയില്‍ ആരോപണമുണ്ട്.
പൊതുശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ ക്രൈസ്തവ മതാചാരത്തിനു പകരം ഭൂരിപക്ഷ മതാചാര പ്രകാരം നടത്താന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും ആരോപണമുണ്ട്. ഛത്തീസ്ഗഢിലെ ബസ്തറില്‍ 20 വര്‍ഷം മുമ്പ് സംസ്കരിച്ച ക്രൈസ്തവ വിശ്വാസിയുടെ മൃതദേശം കുഴിച്ചെടുത്തപ്പോള്‍ ലഭിച്ച അസ്ഥികള്‍ കത്തിച്ച് ചാരം വിതറിയ സംഭവവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മതസ്വാതന്ത്ര്യം, അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം ആചാരങ്ങളെന്നും ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്.